തമിഴ്‌നാട്ടില്‍ അഞ്ചു വയസ്സുള്ള മകനെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് ഉത്തമപാളയത്തിന് സമീപമാണ് സംഭവം. നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
അഞ്ചു വയസ്സുകാരനെ അമ്മയും, രണ്ടാനച്ഛനും, അമ്മയുടെ സഹോദരിയും, സഹോദരി ഭര്‍ത്താവും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് വയസ്സുകാരന്റെ അമ്മ ഗീത, രണ്ടാനച്ഛന്‍ ഉദയകുമാര്‍, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭര്‍ത്താവ് കാര്‍ത്തിക്ക് എന്നിവര്‍ അറസ്റ്റിലായി. കോബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ് ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള ആണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
2 വര്‍ഷം മുമ്പ് ഗീത ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീതയുടെ രണ്ടാം വിവാഹത്തിന് ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിന് സമീപം താമസിച്ചു. ആദ്യ ബന്ധത്തിലുള്ള കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പവും. കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുന്നത് രണ്ടാം ഭര്‍ത്താവായ ഉദയകുമാര്‍ എതിര്‍ത്തു. ഇതേ സമയം ഗീതയുടെ സഹോദരി ഭൂവനേശ്വരിയും, ഭര്‍ത്താവ് കാര്‍ത്തിക്കും, ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായി. വീട്ടിലെ കലഹങ്ങള്‍ക്കിടെ ഗീതയും കാര്‍ത്തിക്കും, ഭൂവനേശ്വരിയും ഉദയകുമാറും തമ്മില്‍ അടുപ്പത്തിലായി. അവിഹിത ബന്ധത്തിന് കുട്ടി തടസ്സമാകുന്നു എന്ന് കണ്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം രാത്രി കോമ്പൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടില്‍ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണ്മാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം സമീപത്തെ ചുടുകാട്ടില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. ഇത് കാണാതായ കുട്ടി തന്നെയെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതോടെ കാര്‍ത്തിക്ക് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ചുടുകാട്ടില്‍ കുട്ടിയെ എത്തിക്കുന്നതിനു മുന്നെ തന്നെ അമ്മ ഗീത, ഉദയകുമാര്‍, ഭൂവനേശ്വരി എന്നിവര്‍ ഇവിടെ എത്തിയിരുന്നു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ ആദ്യം കല്ലിന് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നീട് തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ കഴുത്തറുത്തു. ചുടുകാട്ടില്‍ തന്റെ കുട്ടിയെ 3 പേര്‍ ക്രൂരമായി കൊല ചെയ്തപ്പോള്‍ ഇവിടേയ്ക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ അമ്മ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ