ശ്രീനഗർ: സാധാരണക്കാരായ ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ എന്ന് ഭീകരരോട് ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. കാർഗിലിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ വിവാദ പ്രസംഗം.
‘‘തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച ചെറുപ്പക്കാർ തോക്കെടുത്ത് സ്വന്തം ജനങ്ങളെയും പേഴ്സണൽ സുരക്ഷാ ഓഫീസറെയും സ്പെഷ്യൽ പൊലീസ് ഓഫീസർമാരേയും കൊല്ലുന്നു. എന്തിനാണ് നിങ്ങൾ അവരെ കൊല്ലുന്നത്? കശ്മീരിൻെറ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോ.? ’’ മാലിക് ചോദിച്ചു.
കശ്മീർ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങൾ പൊതുജനത്തിൻെറ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവർക്ക് വളരെയേറെ സമ്പത്തുണ്ട്. അവർക്ക് ശ്രീനഗറിൽ ഒരു വസതിയുണ്ട്, ഒന്ന് ഡൽഹിയിലുണ്ട്, മറ്റൊന്ന് ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സർക്കാർ തോക്കിന് മുമ്പിൽ കീഴടങ്ങില്ലെന്നും മാലിക് വ്യക്തമാക്കി.
ഗവർണറുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. സത്യപാൽ മാലിക്കിന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ഭരണഘടനാപദിവിയിൽ ഇരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്തതാണ് മാലിക്കിന്റെ ഭാഗത്തുനിന്നുണ്ടായ കമന്റെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവനയെ ന്യായീകരിച്ച് സത്യപാൽ മാലിക് രംഗത്തെത്തി. ഗവർണർ എന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ്. എന്നാൽ വ്യക്തി എന്ന നിലയിൽ തന്റെ വികാരമാണ് താൻ പ്രകടിപ്പിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കന്മാരും വൻ ഉദ്യോഗസ്ഥരും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് സത്യപാൽ മാലിക് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ