കള്ളനെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു, ക്രൂരത

തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ഭയന്ന്, റോഡിന് വശത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാള്‍. എന്നാല്‍ സുജിത്തിനെ കണ്ടതും കള്ളനാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. 
കള്ളനെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു, ക്രൂരത

ലക്‌നൗ: കള്ളനാണെന്ന് കരുതി ദളിത് യുവാവിനെ നാട്ടുകാര്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. സുജിത് കുമാര്‍ (28) എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

പുലര്‍ച്ചെ ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്നു സുജിത് കുമാര്‍. ഇതിനിടെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ഭയന്ന്, റോഡിന് വശത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാള്‍. എന്നാല്‍ സുജിത്തിനെ കണ്ടതും കള്ളനാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. 

തുടര്‍ന്ന് നാലിലധികം ആളുകള്‍ ചേര്‍ന്ന്, സുജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം, സുജിത്തിന്റെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി. ശരീരം നാല്‍പത് ശതമാനത്തിലധികം പൊള്ളിയ, സുജിത്തിനെ പിന്നീട് മറ്റാരൊക്കെയോ ചേര്‍ന്നാണ്  ആശുപത്രിയിലെത്തിച്ചത്. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് സുജിത് മരിച്ചത്. പൊള്ളലേറ്റയിടങ്ങളില്‍ നിന്നുണ്ടായ അണുബാധ മൂലമാണ് സുജിത്ത് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ശ്രാവണ്‍, ഉമേഷ് യാദവ് എന്നീ പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലും മറ്റ് രണ്ട് പ്രതികളെ പിന്നീടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com