ശ്രീനഗര്‍ : രാജ്യത്തെ നടുക്കിയ ജമ്മുവിലെ കത്തുവ പീഡനക്കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ ഏഴു പ്രതികളില്‍ ആറുപേരും കുറ്റക്കാരാണെന്നാണ് പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി കണ്ടെത്തിയത്. ഒരാളെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.
നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2018 ജനുവരിയിലാണ് രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്. നാടോടി സമുദായാംഗമായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും പിന്നീട് തല കല്ലിനിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
നാടോടി മുസ്ലിം സമുദായമായ ബക്കര്‍വാളുകളെ കത്തുവയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, ക്ഷേത്രത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് നാലുദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, ഇയാളുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. ഇതില്‍ സഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
സഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെയായാണ് കോടതി വെറുതെ വിട്ടത്. സംഭവ സമയത്ത് താന്‍ മീററ്റില്‍ പരീക്ഷ എഴുതുകയായിരുന്നു എന്ന വാദം അംഗീകരിച്ച കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ സഞ്ജിറാമിന്റെ അനന്തരവനൊപ്പം ക്ഷേത്രത്തിലെത്തിയ വിശാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസിന്റെ വാദം.
ജമ്മു കശ്മീര്‍ െ്രെകംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്റെ കുറ്റപത്രം കത്തുവ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.
275 തവണ വാദം കേള്‍ക്കല്‍ നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍പ്പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. 2018 ജനുവരി 10 നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ