അമൃത്സര്‍ : പാകിസ്ഥാന്‍ ഇന്ന് ഇന്ത്യയ്ക്ക് കൈമാറുന്ന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ സ്വീകരിക്കാന്‍ പോകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമരീന്ദറിന്റെ ട്വീറ്റ് അരംഭിക്കുന്നത്. പ്രിയ നരേന്ദ്രമോദിജി, അഭിനന്ദനെ സ്വീകരിക്കുന്നത് അഭിമാനമായാണ് കാണുന്നതെന്നും, സ്വീകരിക്കാന്‍ താന്‍ പോകുമെന്നും അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ താനും അഭിനന്ദിന്റെ പിതാവ് സിംഹക്കുട്ടി വര്‍ത്തമാനും പൂർവവിദ്യാർത്ഥികളായിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാകിസ്ഥാന്റെ എഫ് 16 പോര്‍ വിമാനത്തെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ വിമാനം മിഗിന്റെ വൈമാനികനായ അഭിനന്ദ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍പ്പെടുന്നത്. വിമാനത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ടെങ്കിലും ഇറങ്ങിയത് പാക് അധീന കശ്മീരിലായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ പിടികൂടി പാക് സേനയ്ക്ക് അഭിനന്ദനെ കൈമാറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ