ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് മാത്രം മതിയാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടർമാർ പോളിങ് ബുത്തിലേക്ക് വരുമ്പോൾ അംഗീകാരമുള്ള പന്ത്രണ്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈയ്യിൽ കരുതേണ്ടതാണ്.
വോട്ടര്‍ സ്ലിപ്പ് സുരക്ഷാ ഫീച്ചറുകള്‍ ഒന്നുമില്ലാത്തതാണെന്നും തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവരിലേക്കും എത്താതിരുന്ന സമയത്ത് പകരമായി ഉപയോഗിച്ചിരുന്നതാണ് ഇവയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സ്ലിപ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കില്ലെന്നും ബോധവത്കരണത്തിന്റെ ഭാഗമായി അവ ആളുകളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും കമ്മീഷന്‍ പറഞ്ഞു. തിരച്ചറിയല്‍ രേഖയായി പരിഗണിക്കില്ല എന്ന നിര്‍ദ്ദേശത്തോടെയായിരിക്കും ഇവ നല്‍കുക.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ക്കാര്‍ സര്‍വിസുമായി ബന്ധപ്പെട്ട് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, പെന്‍ഷന്‍ രേഖ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് വോട്ട് ചെയ്യാനെത്തുമ്പോൾ തിരിച്ചറിയൽ രേഖയായി ഹാജരാക്കേണ്ടത്. രേഖയായി കരുതുന്ന കാര്‍ഡുകളില്ലെല്ലാം വോട്ടറുടെ ഫോട്ടോയും ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ