വേനൽ മഴയിൽ കുറവ് ; വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ; മൺസൂൺ മഴയും ദുർബലമാകാൻ സാധ്യത

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സാധാരണ ലഭിക്കാറുള്ളതിനെക്കാൾ 37 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്
വേനൽ മഴയിൽ കുറവ് ; വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ; മൺസൂൺ മഴയും ദുർബലമാകാൻ സാധ്യത

മുംബൈ: രാജ്യത്തെ പലമേഖലകളിലും ഇത്തവണ വരൾച്ച രൂക്ഷമായിരിക്കുമെന്ന്  കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തവണ കാലവർഷത്തിനുമുമ്പ് മഴ ഏറ്റവും കുറവായതാണ്‌ കാരണം. കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പിൻരെ വിലയിരുത്തൽ.  രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സാധാരണ ലഭിക്കാറുള്ളതിനെക്കാൾ 37 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. 

ഫോനി ചുഴലിക്കാറ്റിനെ ത്തുടർന്ന് രാജ്യത്തിന്റെ മധ്യമേഖലയിൽ മഴ ലഭിച്ചെങ്കിലും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. കാലവർഷത്തിന്‌ മുന്നോടിയായി ലഭിക്കേണ്ട ഈ വേനൽമഴ പെയ്യാത്തത് കർഷകർക്ക് തിരിച്ചടിയായി. രാജ്യത്തെ ലക്ഷക്കണക്കിന്‌ കർഷകർ ഈ മഴ ലഭിച്ചശേഷമാണ് കൃഷി ഇറക്കുന്നത്.  പ്രത്യേകിച്ച് അരി, കരിമ്പ്, പരുത്തി തുടങ്ങി പ്രധാനകൃഷികളൊക്കെ ഈ സമയത്താണ് ആരംഭിക്കാറുള്ളത്. 

വേനൽമഴ ലഭിക്കാത്തിടത്തോളംകാലം കൃഷിചെയ്യാൻപറ്റാത്ത അവസ്ഥയുണ്ടാകും. ഇത്‌ കടുത്ത വരൾച്ചയ്ക്കും ഇടയാക്കും. 2018-ൽ നല്ലമഴ ലഭിച്ചിട്ടും ഈ വർഷം വരൾച്ചയിലേക്ക്‌ കാര്യങ്ങൾ എത്തുന്നതിലാണ് ആശങ്ക. മഹാരാഷ്ട്രയിലെ പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ നാലുമുതൽ 10 ശതമാനംവരെയേ വെള്ളമുള്ളൂ. കടുത്ത ചൂടിൽ ഇവ വറ്റിത്തുടങ്ങി. 

ഈവർഷത്തെ മൺസൂൺ മഴ സാധാരണയെക്കാൾ കുറവായിരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വടക്കുപടിഞ്ഞാറൻ മേഖലയിൽ മേയ് 17 വരെ ചെറിയതോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com