ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും: പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി; ഗോഡ്‌സെ ഒരാളെയെ കൊന്നുള്ളു, രാജീവ് 17,000പേരെ കൊന്നുവെന്ന് ബിജെപി എംപി

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ
ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും: പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി; ഗോഡ്‌സെ ഒരാളെയെ കൊന്നുള്ളു, രാജീവ് 17,000പേരെ കൊന്നുവെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രസ്താവനയില്‍ പ്രജ്ഞ മാപ്പു പറയേണ്ടതില്ലെന്ന് ഹെഗ്‌ഡെ പറഞ്ഞു. 

'ഏഴു പതിറ്റാണ്ടിന് ശേഷം ഇപ്പോഴത്തെ തലമുറ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷം.കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടയാളുടെ പക്ഷം പറയാനും ആളുണ്ടായതില്‍ ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും'- ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ വിവാദമായതോടെ ഹെഗ്‌ഡെ ട്വീറ്റ് പിന്‍വലിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചില ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്നും ഹെഗ്‌ഡെ പുതിയ ട്വീറ്റില്‍ പറഞ്ഞു.
 

പ്രജ്ഞയുടെ പ്രസ്താവനയെ ബിജെപി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലും പ്രജ്ഞയെ പിന്തുണച്ചെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായിട്ടാണ് നളിന്‍ കുമാര്‍ ഗോഡ്‌സെയെ താരതമ്യം ചെയ്തത്. 

' ഗോഡ്‌സെ ഒരാളെ കൊന്നു, കസബ് 72 പേരെ കൊന്നു, രാജീവ് ഗാന്ധി കൊന്നത് 17,000 പേരെയാണ്. നിങ്ങള്‍ തീരുമാനിക്കു, ഇതില്‍ ഏറ്റവും ക്രൂരന്‍ ആരാണെന്ന്' -നളിന്‍ കുമാര്‍ ട്വീറ്റ് ചെയ്തു. 

രാജ്യസ്‌നേഹി പരാമര്‍ശം വിവാദമായതോടെ മാപ്പു പറഞ്ഞ് പ്രജ്ഞ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു. ബിജെപി നേതൃത്വം കൈവിട്ട സാഹചര്യത്തിലാണ് പ്രജ്ഞയുടെ മാപ്പപേക്ഷ. 

'അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാനാവില്ല. എന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്' വീഡിയോയിലൂടെ പ്രജ്ഞ സിങ് പറഞ്ഞു.

ഗോഡ്‌സേ തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാന്ധി ഘാതകനെ പിന്തുണച്ചുകൊണ്ട് പ്രജ്ഞ രംഗത്തെത്തിയത്.  ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നും ഭീകരന്‍ എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്‌സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. പ്രതിപക്ഷം ഇതിനെ ആയുധമാക്കിയതോടെ ബിജെപി പ്രജ്ഞയുടെ വാക്കുകള്‍ തള്ളി. പ്രജ്ഞാ സിങ്ങ് പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com