കെ സി വേണുഗോപാല്‍ കോമാളി; രാഹുലിന്റെ കാര്യത്തില്‍ വിഷമമുണ്ട്; പൊട്ടിത്തെറിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് 

എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കെ സി വേണുഗോപാല്‍ കോമാളി; രാഹുലിന്റെ കാര്യത്തില്‍ വിഷമമുണ്ട്; പൊട്ടിത്തെറിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് 

ബംഗലൂരു: എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റുവിഭജനത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുളള ന്യൂനപക്ഷങ്ങളെ നേതൃത്വം അവഗണിച്ചു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുമെന്ന സൂചനയും റോഷന്‍ ബെയ്ഗ് നല്‍കി.

സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതൃത്വത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച റോഷന്‍ ബെയ്ഗ് തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎയ്ക്ക് അനുകൂലമായാല്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ മുസ്ലീം സമുദായത്തോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരു ആവശ്യം വന്നാല്‍ മുസ്ലീം സമുദായം അങ്ങനെ തന്നെ ചെയ്യണം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. മുസ്ലീം സമുദായത്തില്‍ നിന്നുളള ഒരാള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ സീറ്റ് നല്‍കിയതെന്നും ബെയ്ഗ് കുറ്റപ്പെടുത്തി. 

നിലവിലെ സാഹചര്യങ്ങള്‍ക്ക് സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് ഉത്തരവാദികള്‍. കെ സി വേണുഗോപാല്‍ ബഫൂണാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബെയ്ഗ് പറഞ്ഞു.

'ആവശ്യം വന്നാല്‍ മുസ്ലീം സമുദായം ബിജെപിയുമായി കൈകോര്‍ക്കണം. ഒരു പാര്‍ട്ടിയോട് മാത്രമായി കൂറ് പുലര്‍ത്തേണ്ടതില്ല. കര്‍ണാടകയില്‍ മുസ്ലീം സമുദായത്തിന് എന്താണ് സംഭവിച്ചത്?.  ഒരു സീറ്റുമാത്രമാണ് കോണ്‍ഗ്രസ് അവര്‍ക്ക് നല്‍കിയത്.'- ബെയ്ഗ് പറഞ്ഞു.അങ്ങനെ ഒരു സാഹചര്യം വന്നാല്‍ താന്‍ അത് ചെയ്യുമെന്നും കോണ്‍ഗ്രസ് വിടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെയ്ഗ് പറഞ്ഞു.

ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അപമാനഭാരത്തോടെ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ സാഹചര്യം വന്നാല്‍ പാര്‍ട്ടി വിടും. അഭിമാനത്തോടെ ജീവിക്കാനാണ് ആഗ്രഹം. ആദരവ് കിട്ടിയില്ലെങ്കില്‍ അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല. ആര് സ്‌നേഹത്തോടെ ഞങ്ങളെ സമീപിക്കുന്നുവോ, അവരൊടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കും- ബെയ്ഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com