അഡ്മിറല്‍ കരംബീര്‍ സിംഗ് നാവിക സേനാ മേധാവിയായി ചുമതലയേറ്റു

നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണ് കരംബീര്‍ പിന്‍ഗാമിയായത്
അഡ്മിറല്‍ കരംബീര്‍ സിംഗ് നാവിക സേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവിക സേനാ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. മൂന്നുവര്‍ഷം നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണ് കരംബീര്‍ പിന്‍ഗാമിയായത്. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന മേധാവി സുനില്‍ ലാംബയില്‍ നിന്നും കരംബീര്‍ അധികാരം ഏറ്റുവാങ്ങി. 

നാവികസേനയുടെ 24-മത് മേധാവിയാണ് അഡ്മിറല്‍ കരംബീര്‍ സിംഗ്. നാവികസേന മേധാവിയായി നിയമിച്ചത് ഏറെ അഭിമാനകരമെന്നും, സേനയുടെ ഉന്നതിക്കായി പ്രയത്‌നിക്കുമെന്നും ചുമതലയേറ്റ ശേഷം കരംബീര്‍ സിംഗ് പറഞ്ഞു. നാവികസേന മേധാവിയാകുന്ന ആദ്യ ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയാണ് കരംബീര്‍ സിംഗ്.

ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന കരംബീര്‍ സിംഗ്, 1980ലാണ് നാവികസേനയില്‍ ചേരുന്നത്. വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ്മയെ മറികടന്നാണ് കരംബീറിനെ നാവികസേന മേധാവിയാക്കിയത്. 

സീനിയോറിട്ടി മറികടന്ന് കരംബീറിനെ സേന മേധാവിയായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ബിമല്‍ വര്‍മ്മ ആംഡ് ഫോഴ്‌സ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കരംബീറിന് ചുമതലയേല്‍ക്കാന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കുകയായിരുന്നു. നാവികസേനയില്‍ 40 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com