'ക്യാരറ്റ് കഴിക്കൂ, പാട്ടു കേള്‍ക്കൂ'; ഡല്‍ഹിയില്‍ ശുദ്ധവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദേശം, വിമര്‍ശനം 

അതിരൂക്ഷ വായുമലിനീകരണം നേരിടുമ്പോള്‍ ട്വിറ്ററിലൂടെ പാട്ടുകേള്‍ക്കാനും ക്യാരറ്റ് കഴിക്കാനുമാണ് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെടുന്നത്
'ക്യാരറ്റ് കഴിക്കൂ, പാട്ടു കേള്‍ക്കൂ'; ഡല്‍ഹിയില്‍ ശുദ്ധവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദേശം, വിമര്‍ശനം 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം അതിരൂക്ഷമായ വായുമലിനീകരണം നേരിടുകയാണ്. മാസ്‌കുമായി റോഡില്‍ ഇറങ്ങുന്ന ആളുകളുടെ ദൃശ്യങ്ങളാണ് എവിടെയും. മലിനീകരണം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടണമെന്നും നിരവധിപ്പേരാണ് ആവശ്യപ്പെടുന്നത്. അതിനിടെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

അതിരൂക്ഷ വായുമലിനീകരണം നേരിടുമ്പോള്‍ ട്വിറ്ററിലൂടെ പാട്ടുകേള്‍ക്കാനും ക്യാരറ്റ് കഴിക്കാനുമാണ് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെടുന്നത്.  കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംഗീതം നിര്‍ദ്ദേശിച്ചപ്പോള്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചത് ക്യാരറ്റ് കഴിക്കാനാണ്. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ക്യാരറ്റ് അത്യുത്തമമെന്നാണ് ആരോഗ്യമന്ത്രിയുടെ ട്വീറ്റ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വിറ്റാമിന്‍ എയും മറ്റ് ആന്‍ഡി ഓക്‌സിഡന്റ്‌സുകളും മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് പരിരക്ഷ നല്‍കുമെന്നും ട്വീറ്റില്‍ പറയുന്നു.

നിങ്ങളുടെ ദിവസം സംഗീതത്തില്‍ ആരംഭിക്കൂ. ഇമാനി ശങ്കര ശാസ്ത്രിയുടെ വീണയിലുള്ള കീര്‍ത്തനത്തിന്റെ യൂട്യൂബ് ലിങ്ക് നല്‍കിക്കൊണ്ട് പ്രകാശ് ജാവദേക്കര്‍ കുറിച്ചു. എന്നാല്‍ രണ്ട് ട്വീറ്റുകളും നേരിട്ടത് ആളുകളുടെ വിമര്‍ശനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com