വിമാനത്തില്‍ വെച്ച് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു; അപകടം വിതച്ചത് ആദ്യ വിമാന യാത്ര

മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഇടയില്‍ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ ജീവനക്കാരെ അറിയിക്കുകയായിരുന്നു
വിമാനത്തില്‍ വെച്ച് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു; അപകടം വിതച്ചത് ആദ്യ വിമാന യാത്ര

മുംബൈ: ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യവെ നാല് മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. സൂററ്റില്‍ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിലാണ് സംഭവം. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഇടയില്‍ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ ജീവനക്കാരെ അറിയിക്കുകയായിരുന്നു. 

ആദ്യമായാണ് കുഞ്ഞ് വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്നാണ് കരുതുന്നത്. സൂററ്റില്‍ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ എസ്ജി2763 വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ കുഞ്ഞിന് അനക്കമില്ലെന്ന വിവരം അമ്മ ജീവനക്കാരെ അറിയിച്ചുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറയുന്നു. പാര്‍ക്കിങ് ബേയിലേക്ക് കടക്കവെ വിമാനത്തില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് വൈദ്യസഹായം ആവശ്യപ്പെട്ടു. 

കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പം ഇവരുടെ മാതാപിതാക്കളും വിമാനത്തിലുണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അപകട മരണത്തിന് സഹര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മരണ കാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത നവജാത ശിശുക്കള്‍ക്ക് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് തന്നെ വിമാനത്തില്‍ യാത്ര ചെയ്യാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യവെ ആറ് മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com