ഭോപ്പാൽ : മഹാരാഷ്ട്രയിൽ ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിലും വൻ രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായി. 20 കോൺഗ്രസ് എംഎൽഎമാരെ രണ്ടുദിവസമായി കാണാനില്ലെന്ന വാർത്തയോടെയാണ് സംസ്ഥാനത്ത് ഇത്തരമൊരു അഭ്യൂഹം ശക്തമായത്. ഇടഞ്ഞുനിൽക്കുന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലർത്തുന്ന എംഎൽഎമാരെയാണ് കാണാതായതെന്നാണ് റിപ്പോർട്ട്.
അതിനിടെ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനുമായ ജോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വരുത്തിയ മാറ്റങ്ങളും സംശയങ്ങള്‍ക്ക് വഴിവച്ചു. ട്വിറ്റർ അക്കൗണ്ടിൽ നിന്ന് "കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍" എന്ന വാചകമാണ് സിന്ധ്യ ഒഴിവാക്കിയത്. പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റ് പ്രേമി എന്ന് മാത്രമാണ് സിന്ധ്യയുടെ ട്വിറ്ററില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ട്വിറ്ററില്‍ മാറ്റം വരുത്തിയിരുന്നുവെന്നും താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നുമാണ് സിന്ധ്യ പ്രതികരിച്ചത്. മുമ്പ് ട്വിറ്റർ അക്കൗണ്ടിലെ ബയോയിൽ, മുമ്പ് മുൻ എംപി, മുൻ കേന്ദ്ര ഊർജ്ജ, വാണിജ്യ, കമ്യൂണിക്കേഷൻസ് മന്ത്രി എന്നു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകാൻ ജ്യോതിരാദിത്യ സിന്ധ്യയും ഊർജ്ജിതമായി ശ്രമിച്ചിരുന്നു. എന്നാൽ പരിചയസമ്പന്നനായ കമൽനാഥിനെയാണ് മുഖ്യമന്ത്രി സ്ഥനത്തേക്ക് ഹൈക്കമാൻഡ് നിർദേശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ