ന്യൂഡൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) തളര്‍ച്ചയില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥയില്‍ അഗാധമായ ആശങ്കയുണ്ടെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
8- 9 ശതമാനമാണ് രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച. അത് 4.5 ശതമാനത്തിലേക്ക് താഴ്ന്നത് അംഗീകരിക്കാനാവില്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5 ലേക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നു. സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തില്ലെന്നതിന്‍റെ തെളിവാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018- 19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. 2012- 2013ന് ശേഷം ജിഡിപി ഇത്രയും താഴുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭയത്തില്‍ നിന്ന് ആത്മവിശ്വാത്തിലേക്ക് സാമ്പത്തിക വളര്‍ച്ച മാറണം. ഒരു രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ എന്നാല്‍ സമൂഹത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ