വ്യാജ നമ്പറില്‍ വിളിച്ച് വശീകരിച്ചു ; വിവാഹവാഗ്ദാനം ; കല്യാണ നിശ്ചയത്തിനായി ക്ഷേത്രത്തിലെത്തിയ കൊടുംക്രിമിനലിനെ പൂട്ടി വനിതാപൊലീസ്

കൊലപാതകം അടക്കം 16 ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണ് ബാല്‍കിഷന്‍ ചൗബേ
വ്യാജ നമ്പറില്‍ വിളിച്ച് വശീകരിച്ചു ; വിവാഹവാഗ്ദാനം ; കല്യാണ നിശ്ചയത്തിനായി ക്ഷേത്രത്തിലെത്തിയ കൊടുംക്രിമിനലിനെ പൂട്ടി വനിതാപൊലീസ്

ഭോപ്പാല്‍ : വര്‍ഷങ്ങളായി തങ്ങളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് നടന്ന കൊടുംക്രിമിനലിനെ ട്രാപ്പില്‍പ്പെടുത്തി പൊലീസ്. വനിതാ പൊലീസിനെക്കൊണ്ട് വിളിപ്പിച്ച് വശീകരിച്ചാണ് ക്രിമിനലായ പ്രതിയെ പൊലീസ് വലയിലാക്കിയത്. മധ്യപ്രദേശിലെ ചതാര്‍പൂരിലാണ് സംഭവം.

കൊലപാതകം അടക്കം 16 ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണ് ബാല്‍കിഷന്‍ ചൗബേ. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ബിജൗരി ഗ്രാമവാസിയായ ചൗബെയുടെ തലയ്ക്ക് മധ്യപ്രദേശ് പൊലീസ് 10,000 രൂപ റിവാര്‍ഡും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി അറസ്റ്റിന് തൊട്ടടുത്ത് നിന്നും അതിവിദഗ്ധമായി ചൗബേ വഴുതിപോകുകയായിരുന്നുവെന്ന് ചതാര്‍പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്എസ് ബാഗേല്‍ പറഞ്ഞു. ഇതോടെ ചൗബേയെ കുടുക്കാന്‍ മറ്റ് ഉപായങ്ങള്‍ തേടാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടെ ചൗബേ പുതിയ വിവാഹത്തിന് ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.

ഇതോടെയാണ് പൊലീസ് പുതിയ കെണിയൊരുക്കിയത്. ന്യൂഡല്‍ഹി സര്‍ക്കിളില്‍ നിന്നും ബുന്ദേല്‍ഖണ്ഡിലെ തൊഴിലാളി സ്ത്രീയുടെ പേരില്‍ പൊലീസ് പുതിയ സിംകാര്‍ഡ് സംഘടിപ്പിച്ചു. ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറെ ചൗബേയെ വശീകരിക്കാന്‍ നിയോഗിച്ചു. ഇതനുസരിച്ച് അവര്‍ ചൗബേയ്ക്ക് അറിയാതെയെന്ന ഭാവേന മിസ്ഡ് കോള്‍ ചെയ്തു.

ചൗബേ വിളിച്ച് ആരാണെന്നും എന്താണെന്നും ചോദിച്ചു. അപ്പോള്‍ അറിയാതെ തെറ്റി കോള്‍ ചെയ്തതാണെന്നായിരുന്നു ഇന്‍സ്‌പെക്ടറുടെ മറുപടി. തൊട്ടുപിന്നാലെ ചൗബേ മൊബൈല്‍ നമ്പറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. നമ്പര്‍ ബുന്ദേല്‍ഖണ്ഡിലെ തൊഴിലാളി സ്ത്രീയുടേതാണെന്ന് ചൗബേ സ്ഥിരീകരിച്ചു. തുടര്‍ന്ന് ചൗബേ ഈ നമ്പറിലേക്ക് വിളി തുടര്‍ന്നു.

ഫോണ്‍സൗഹൃദം ശക്തമായതോടെ,ഒരാഴ്ചയ്ക്ക് ശേഷം വനിതാ ഇന്‍സ്‌പെക്ടര്‍ ചൗബേയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. ഇതില്‍ വീണ ചൗബേ, വ്യാഴാഴ്ച ബിജൗരി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹനിശ്ചയം നടത്താമെന്ന് സമ്മതിച്ചു. ഇതനുസരിച്ച് വധുവിന്റെ വേഷത്തില്‍ വനിതാ ഇന്‍സ്‌പെക്ടറും പെണ്‍വീട്ടുകാരായി മഫ്തിയില്‍ പൊലീസുകാരുമെത്തി. കെണി അറിയാതെ ക്ഷേത്രത്തിലെത്തിയ ബാല്‍കിഷന്‍ ചൗബേയെ കയ്യോടെ പിടികൂടി ജയിലില്‍ അടയ്ക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com