'എന്റെ നാടകമാണ് എന്റെ സന്ദേശം'; ഗാന്ധി ദിനത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേഷ്

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നതായിരുന്നു ഗാന്ധിജിയുടെ ആപ്തവാക്യമെങ്കില്‍ എന്റെ നാടകമാണ് എന്റെ സന്ദേശമെന്നതാണ് മോദിയുടെ ആപ്തമവാക്യം 
'എന്റെ നാടകമാണ് എന്റെ സന്ദേശം'; ഗാന്ധി ദിനത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേഷ്

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. ഗാന്ധിജിയെ ഓര്‍മ്മിപ്പിച്ച് കൊണ്ട് നരേന്ദ്രമോദി ചര്‍ക്കയില്‍ നൂല്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ജയറാം രമേഷിന്റെ പരിഹാസം. ഗാന്ധിയുടെ ജീവിതമാണ്  സന്ദേശമെങ്കില്‍ മോദിയുടെ നാടകമാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.

ഗാന്ധിജിയുടെ ജന്മവാര്‍ഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി.

സത്യാഗ്രഹമെന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെയും നെല്‍സണ്‍ മണ്ടേലയെയും പോലുള്ള വലിയ ലോകനേതാക്കള്‍ തങ്ങളുടെ വഴികാട്ടിയും മാതൃകയുമായി സ്വീകരിച്ചത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ആയിരുന്നു. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ 1948 ജനുവരി 30ന് വെടിയുതിര്‍ത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെയായിരുന്നു. ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെയായിരുന്നു.

മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. അദ്ദേഹത്തിന് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. പുതിയ കാലത്തെ ഇന്ത്യയില്‍ ഓരോ സാധാരണ ഇന്ത്യക്കാരന്റെയും ഉള്ളില്‍ ഗാന്ധിജി ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത് നമ്മള്‍ അറിയുന്നുണ്ട്. സത്യമാണ് ദൈവമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനുമായി അദ്ദേഹം ജീവിച്ചു. ആ പാതയില്‍ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധ്യങ്ങളോട് ഗാന്ധിജി നിരന്തരം സംവദിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ അദ്ദേഹം ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.

മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് ഈ ഭൂമിയിലുണ്ടെന്നും എന്നാല്‍, ഒരാളുടെ പോലും ആര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ അതിന് കഴിയില്ലെന്നുമുള്ള ഗാന്ധിജിയുടെ നിരീക്ഷണം കാലാവസ്ഥാ വ്യതിയാനമൂലമുള്ള ദുരന്തങ്ങള്‍ ലോകത്തെ തുറിച്ചുനോക്കുന്ന ആധുനികകാലത്ത് ഏറെ പ്രസക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com