ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ട്രെയിനിലെ ശുചിമുറിയില്‍ തള്ളി; കുടുക്കിയത് 'ഗമോസ'; സീരിയല്‍ കില്ലര്‍ക്ക് തൂക്കു കയര്‍

പ്രതിക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും ബലാത്സംഗക്കുറ്റവും ശരിവെച്ചായിരുന്നു വിധി
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ട്രെയിനിലെ ശുചിമുറിയില്‍ തള്ളി; കുടുക്കിയത് 'ഗമോസ'; സീരിയല്‍ കില്ലര്‍ക്ക് തൂക്കു കയര്‍

ഗുവാഹത്തി: അസമിനെ നടുക്കിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വധ ശിക്ഷ. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ട്രെയിനിലെ ശുചിമുറിയില്‍ തള്ളിയ സംഭവത്തിലെ പ്രതിയായ ബികാസ് ദാസിനെയാണ് വധ ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും ബലാത്സംഗക്കുറ്റവും ശരിവെച്ചായിരുന്നു വിധി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

വധ ശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. 

2018 ജൂലൈയിലാണ് രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ട്രെയിനിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂലായ് പത്തിന് സിമാലുഗുരി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് കാമാഖ്യ എക്‌സ്പ്രസിലെ ശുചിമുറിയില്‍ 21കാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടത്. തൊട്ടടുത്ത ദിവസം ദിബ്രുഘട്ട് രാജസ്ഥാന്‍ ആവാദ് അസം എക്‌സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയില്‍ മറ്റൊരു സ്ത്രീയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. 

സംഭവത്തില്‍ ബികാസ് ദാസിനെ ജൂലായ് 12ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ 'ഗമോസ' (അസമിലെ നെയ്ത്തുതൂവാല) യായിരുന്നു അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ദിവസങ്ങളില്‍ ബികാസ് ദാസിനെ ഇത്തരം തൂവാലകളുമായി സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു. ഇതോടെയാണ് അന്വേഷണം ബികാസ ദാസിലെത്തിയത്. പ്രതിയില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കണ്ടെത്തിയതും നിര്‍ണായകമായി. 

രണ്ട് സ്ത്രീകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബികാസ് ദാസ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ തന്നോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. കേസിലെ കൂട്ടു പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും വിചാരണയ്ക്കിടെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com