ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്: പരാതിക്കാരന്റെ ലക്ഷ്യം പ്രശസ്തി, കേസെടുക്കണമെന്ന് പൊലീസ്

വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്: പരാതിക്കാരന്റെ ലക്ഷ്യം പ്രശസ്തി, കേസെടുക്കണമെന്ന് പൊലീസ്

ഡല്‍ഹി: രാജ്യത്ത് ജയ്ശ്രീംറാം വിളിയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ കേസ് റദ്ദാക്കുമെന്ന് ബീഹാര്‍ പൊലീസ് വ്യക്തമാക്കി രംഗത്തുവന്നു.

ഇപ്പോള്‍ ചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. ഇയാള്‍ പരാതി നല്‍കിയത് പ്രശസ്തിക്കുവേണ്ടിയെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരനായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ പരാതി നല്‍കിയ പരാതിക്കാരനെ കുഴപ്പക്കാരന്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. പ്രശസ്തര്‍ക്കെതിരെ സുധീര്‍ കുമാര്‍ ഓജ മുന്‍പു കോടതിയെ സമീപിച്ചിരുന്നു.

ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും ജങ്ക് ഫുഡിന്റെ പരസ്യത്തിന്റ പേരിലും സിനിമാ താരങ്ങളായ ഹൃഥ്വിക് റോഷന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത് ഇയാളായിരുന്നു. ലാലുപ്രസാദ് യാദവ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ക്കെതിരെയും ഓജ പരാതി നല്‍കിയിട്ടുണ്ട്.

ഇതുവരെ 745 പൊതു താല്‍പര്യ ഹര്‍ജികളാണ് ഇയാള്‍ നല്‍കിയത്. 2007ല്‍ ധൂം 2 സിനിമയിലെ ഒരു ചുംബനരംഗമാണ് ഹൃത്വിക് റോഷനെ കോടതി കയറ്റിയത്. ദേശീയപാതയില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതിന് ലാലുപ്രസാദ് യാദവിനെതിരെയും പരാതി നല്‍കി. 2006ല്‍ ഛട്ട് പൂജയെ നാടകം എന്ന് വിശേഷിപ്പിച്ച രാജ് താക്കറെയും ഓജ കോടതി കയറ്റിയിട്ടുണ്ട്.

സെപ്റ്റംബര്‍ മൂന്നിനാണ് സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com