ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം. നാളെ വിക്രം ലാൻഡറും ഓർബിറ്ററും വേർപെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലാണ് രണ്ട് ഘടകങ്ങളും വേർപെടുക. ഓർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ തന്നെ തുടരും.
6:21ന് ആരംഭിച്ച ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ 52 സെക്കൻഡുകൾ കൊണ്ട് പൂർത്തിയായി. ഇതോടെ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. വിക്രം ലാൻഡറും ഓർബിറ്ററും ഒന്നിച്ച അവസ്ഥയിലുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ഇന്ന് പൂർത്തിയായത്.
വിക്രം ലാൻഡറിന്‍റെ ഭ്രമണപഥം സെപ്റ്റംബർ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി വീണ്ടും താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിനായിരിക്കും സോഫ്റ്റ് ലാൻഡിങ് നടക്കുക. ഉപഗ്രഹത്തിന്‍റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഇസ്റോ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ