ന്യൂഡല്‍ഹി : ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിന്റെ ഞെട്ടിക്കുന്ന ക്രൂരതകള്‍ അക്കമിട്ട് നിരത്തി വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. ഹോസ്റ്റലിലെ ബാത്‌റൂമിലെ നഗ്നദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയും, സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുംമായിരുന്നു ആദ്യം. തുടര്‍ന്ന് ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും 23 കാരിയായ നിയമവിദ്യാര്‍ത്ഥിനി പറയുന്നു.
ലോ കോളജില്‍ പ്രവേശനം ലഭിക്കുന്നതിനാണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ആയ സ്വാമി ചിന്മയാനന്ദിനെ കാണാന്‍ പോയത്. പ്രവേശനം ലഭിക്കുകയും, കോളജ് ലൈബ്രറിയില്‍ ജോലി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഹോസ്റ്റലിലേക്കു താമസം മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഹോസ്റ്റലിലേക്ക് താമസം മാറുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താന്‍ കുളിക്കുന്ന വിഡിയോ കാണിച്ചു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നിരന്തരം പീഡനം തുടര്‍ന്നതോടെ സഹികെട്ട് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കണ്ണടയില്‍ ക്യാമറ ഘടിപ്പിക്കുകയും ചെയ്തു. താനെടുത്ത ചിന്മയാനന്ദിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലുണ്ടെന്നും, തന്റെ സുഹൃത്ത് അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ ആഗസ്റ്റില്‍ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ഥിനിയെ കാണാതായത് ദേശീയതലത്തില്‍ വന്‍ വാര്‍ത്തയായി.
ആറു ദിവസത്തിനു ശേഷം രാജസ്ഥാനില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഇടപെട്ട സുപ്രിംകോടതി വിദ്യാര്‍ത്ഥിനിയെ കോടതിയില്‍ വിളിച്ചുവരുത്തുകയും, നേരിട്ട് പരാതി കേള്‍ക്കുകയും, പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് യുപി സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കുകയുമായിരുന്നു. വാജ്‌പോയ് സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു ബിജെപി നേതാവായ സ്വാമി ചിന്മയാനന്ദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ