ന്യൂഡൽഹി : ഈ വർഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണയെന്ന് ഇന്ത്യ. ആക്രമണത്തിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു. ജമ്മുകശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നു പാകിസ്ഥാൻ യുഎന്നിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനം പാലിക്കണമെന്നും പാകിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
പരമാവധി സംയമനം പാലിച്ചു കൊണ്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോടും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോടും ഇന്ത്യന്‍ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരർക്കു നുഴഞ്ഞു കയറാൻ പാകിസ്ഥാൻ സൗകര്യം ഒരുക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ