ലക്ഷങ്ങള്‍ വില വരുന്ന കുരങ്ങുകളെ കൈവശം വച്ചു; അറസ്റ്റിലായത് വന്യജീവി കടത്തിലെ പ്രമുഖന്‍

പശ്ചിമ ബംഗാള്‍ വന്യജീവി സംരക്ഷണ വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവികളെ സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടികൂടിയത്
ലക്ഷങ്ങള്‍ വില വരുന്ന കുരങ്ങുകളെ കൈവശം വച്ചു; അറസ്റ്റിലായത് വന്യജീവി കടത്തിലെ പ്രമുഖന്‍

ന്യൂഡല്‍ഹി: സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ച 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്‌സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പശ്ചിമ ബംഗാള്‍ വന്യജീവി സംരക്ഷണ വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവികളെ സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടികൂടിയത്. 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളും 1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്‌സുകളേയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി നിയമം ലംഘിച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച് വന്യജീവി സംരക്ഷണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവികളെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.

സുപ്രദീപ് ഗുഹ വനം വകുപ്പ് നല്‍കുന്ന വന്യജീവികളെ കൈമാറുന്നതിനുള്ള വ്യാജ രേഖ ചമച്ചാണ് മൃഗങ്ങളെ നിയമവിരുദ്ധമായി പരിപാലിച്ചതെന്ന് കണ്ടെത്തി. അതേസമയം ഇയാള്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മൂന്ന് ആള്‍ക്കുരങ്ങുകളുടേയും ജനനം ഇന്ത്യയിലാണെന്ന് തെളിയിക്കുന്നതിനുള്ള വ്യാജ രേഖകളും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com