ഇൻഡോർ: മധ്യപ്രദേശിൽ പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇതിൽ രണ്ട് പേർ സത്ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബൽപുർ ജയിലിലേക്കുമാണ് അയച്ചത്.ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ജയിലിലെ മറ്റ് തടവുകാരും ആശങ്കയിലായി. ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരും തടവുകാരും അടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പൊലീസ് വാഹനത്തിൽ തടവുകാർക്കൊപ്പമുണ്ടായിരുന്ന എട്ട് പൊലീസുകാരോട് നിരീക്ഷണത്തിൽ കഴിയാൻ ഇൻഡോർ ജില്ലാ ഭരണകൂടം നിർദേശം നൽകി.
ഏപ്രിൽ ഏഴിന് കോവിഡ് നിയന്ത്രണ മേഖലായ ഇൻഡോറിലെ ചന്ദൻ നഗറിൽ പൊലീസുകാരെ ആക്രമിച്ച കേസിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇൻഡോർ പൊലീസ് പ്രതികൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്ന ജയിൽ അധികൃതർ ആരോപിച്ചു. അതേസമയം പ്രതിക്ക് കോവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബൽപുർ ജയിൽ സൂപ്രണ്ട് ഗോപാൽ തംറാക്കർ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ