മുംബൈ: കേരള സർക്കാറിന്റെയും മാധ്യമങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട് മുംബൈ ജസ്ലോക് ആശുപത്രിയിലെ മലയാളി നഴ്സുമാർ. പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് നഴ്സുമാർ തങ്ങളുടെ ദാരുണാനുഭവം വിവരിച്ചത്.
മൂന്ന് ഹോസ്റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225 ഓളം പേരിൽ 26 നഴ്സുമാർക്ക് കോവിഡ് ബാധിച്ചതായാണ് അധികൃതർ പറയുന്നത്. എന്നാൽ, ഈ കണക്കുകളിൽ വിശ്വാസമില്ലെന്ന് നഴ്സുമാർ പറയുന്നു. കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാ മൂലം നൽകുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ജോലിക്ക് നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. ജോലിക്ക് എത്തിയവർക്കാകട്ടെ പ്രതിഷേധത്തെ തുടർന്നു മാത്രമാണ് വ്യക്തി സുരക്ഷ (പിപിഇ) കിറ്റ് നൽകിയത്.
കോവിഡ് സംശയത്തെ തുടർന്ന് സമ്പർക്ക വിലക്കിലുള്ളവർ തന്നെയാണ് ഹോസ്റ്റലിലെ ശുചീകരണ ജോലികൾ ചെയ്യുന്നതെന്നും ഇവർ പറയുന്നു. സമ്പർക്ക വിലക്കിലാക്കാൻ ഹോസ്റ്റലിൽ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയവരെ പിന്നീട് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ