ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളക്കമുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്താന്‍ അനുമതി. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഏകോപന കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാര്‍ഗ രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വേണം. യാത്ര നടത്തുന്നവരെ പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ. റോഡ് മാര്‍ഗമായിരിക്കും യാത്ര അനുവദിക്കുക. ബസുകളില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ബസുകള്‍ അണു വിമുക്തമാക്കണം.
സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന പാതയിലൂടെ മാത്രമെ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് എത്തുന്ന ആളുകള്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം, അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഒരു കൂട്ടം ആളുകള്‍ യാത്ര ചെയ്യുന്നുവെങ്കില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ആലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ