കൊല്‍ക്കത്ത : ടിവി കാണുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും കാരംസ് കളിക്കുന്നതും ലോട്ടറി എടുക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ അദ്വൈതനഗർ ഗ്രാമത്തിലാണ് വിചിത്രമായ നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തലവനാണ് ഏതെല്ലാം ചെയ്യരുതാത്തതാണ് എന്നു വ്യക്തമാക്കി ഫത്വ പുറപ്പെടുവിച്ചത്.
നിയമം ലംഘിക്കുന്നവര്‍ക്ക് കുറ്റങ്ങളുടെ കാഠിന്യം അനുസരിച്ച് 500 രൂപ മുതല്‍ 7000 രൂപ വരെയാണ് ശിക്ഷ. കൂടാതെ ഏത്തമിടല്‍ ശിക്ഷയും ലഭിക്കും. ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ രഘുനാഥ്ഗഞ്ച് സബ് ഡിവിഷനിലാണ് വിചിത്ര നിയമം ഉള്ള അദ്വൈതനഗർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ടെലിവിഷന്‍, മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ കാണുകയോ പാട്ടുകേള്‍ക്കുകയോ ചെയ്താല്‍ ആയിരം രൂപയാണ് ശിക്ഷ. കാരംസ് കളിച്ചാല്‍ 500 രൂപയും ലോട്ടറി എടുത്താല്‍ 2000 രൂപയും പിഴ നല്‍കേണ്ടി വരും. മദ്യം വില്‍ക്കുന്നതിന് പിടിയിലായാല്‍ 7000 രൂപയാണ് ശിക്ഷ. നിയമലംഘകരെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ചാണ് പാരിതോഷികവും ലഭിക്കുക. ഇത് 200 രൂപ മുതല്‍ 1000 രൂപ വരെയാണ്. മദ്യം വില്‍ക്കുന്നതിന് പിടിയിലായാല്‍ 7000 രൂപ പിഴയ്ക്ക് പുറമെ, തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിക്കും. ലോട്ടറി വിറ്റാലും ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടാലും 7000 രൂപയാണ് പിഴ. മദ്യം വാങ്ങുന്നതിനിടെ പിടിയിലായാല്‍ 2000 രൂപ പിഴയും പത്തുതവണ ഏത്തമിടീലും ശിക്ഷയ്ക്ക് വിധേയനാകേണ്ടി വരും.
ഓഗസ്റ്റ് ഒമ്പതിനാണ് ഗ്രാമത്തലവന് മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ഫത്വ പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ യുവാക്കള്‍ വഴി തെറ്റാതിരിക്കാനും, ധാര്‍മ്മികവും സാംസ്കാരികവുമായ മൂല്യച്യുതി തടയാനുമാണ് ഇത്തരത്തില്‍ നിയമം കൊണ്ടു വന്നതെന്ന് അദ്വൈതനഗർ സോഷ്യല്‍ റിഫോംസ് കമ്മിറ്റി സെക്രട്ടറിയും ഗ്രാമത്തലവനുമായ അസറുള്‍ ഷേയ്ഖ് പറഞ്ഞു. ഗ്രാമത്തലവന്റെ ഉത്തരവിനെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ