ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം സുപ്രധാന നിലപാട് വ്യക്തമാക്കിയത്. രാജ്യം മുഴുവൻ കോവിഡ് വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ചു സർക്കാർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുകൂട്ടം ആളുകൾക്ക് വാക്‌സിൻ നൽകി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. ആരെയും വാക്സിനെടുക്കാൻ നിർബന്ധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദശലക്ഷത്തിൽ 211 കോവിഡ് കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളെന്നും വലിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇതുവരെ 94,62,809 രോഗബാധകളും 1,37,621 മരണങ്ങളുമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് 3.72 ശതമാനമാണ്.
കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകളനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർധിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. അതേസമയം ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. നവംബർ 11നും ഡിസംബർ ഒന്നിനും ഇടയിൽ പോസിറ്റീവ് നിരക്ക് 7.15 ശതമാനത്തിൽനിന്ന് 6.69 ശതമാനമായി. കഴിഞ്ഞ മാസം ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തേക്കാൾ കവിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ വാക്സിൻ നിർമാണത്തെ പ്രതികൂല സംഭവങ്ങൾ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി നടത്തിയ ആരോപണം ഉന്നയിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുത്തിവയ്പ്പിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതികൂല സാഹചര്യങ്ങൾ വിശദീകരിച്ചാണു പരീക്ഷണത്തിനു മുൻപു സമ്മതപത്രത്തിൽ ഒപ്പിടുന്നത്. പലയിടത്തായി പരീക്ഷണം നടക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി നൈതിക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ