ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലിലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ വച്ചിരിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ വച്ച് പ്രതികാര നടപടിയെടുക്കുകയാണെന്നും എഎപി വിമര്‍ശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഡല്‍ഹി പൊലീസിന്റെ നടപടി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വീട്ടീനകത്തേക്ക് മറ്റാരെയും പ്രവേശിക്കാനോ പൊലീസ് അനുവദിക്കുന്നില്ല. വീടിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായിയ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഇന്നലെ കെജരിവാള്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം കര്‍ഷകര്‍ക്കായി എന്ത് സേവനം ചെയ്യാന്‍ സന്നദ്ധനാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും എഎപി ആരോപിച്ചു.
എന്നാൽ ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ ഡൽഹി പൊലീസ് അധികൃതർ തള്ളിക്കളഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ