'ആദ്യം ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്ക് എതിരെ തിരിച്ചു; ഇപ്പോള്‍ സിഖുകാര്‍ക്ക് എതിരേയും'; യഥാര്‍ത്ഥ 'തുക്‌ഡെ തുക്‌ഡെ ഗ്യാങ്' ബിജെപിയെന്ന് അകാലിദള്‍

പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഊതിക്കത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ശിരോമണി അകാലിദള്‍
സുഖ്ബീര്‍ സിങ് ബാദല്‍/ പിടിഐ
സുഖ്ബീര്‍ സിങ് ബാദല്‍/ പിടിഐ

അമൃത്സര്‍: കര്‍ഷക ക്ഷ്രോഭത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ശിരോമണി അകാലിദള്‍. പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഊതിക്കത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു. ബിജെപി ദേശീയ ഐക്യവും സമാധാനവും തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ യഥാര്‍ത്ഥ തുക്ഡെ തുക്ഡെ ഗ്യാങ് ബിജെപിയാണെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. അവര്‍ ദേശീയ ഐക്യത്തെയും സമാധാനത്തേയും തകര്‍ത്തു. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ച അവര്‍ ഇപ്പോള്‍ പഞ്ചാബി ഹിന്ദുക്കളെ അവരുടെ സിഖ് സഹോദരന്മാര്‍ക്കെതിരെ, പ്രത്യേകിച്ച് കൃഷിക്കാര്‍ക്കെതിരെയാക്കിയെന്നും ബാദല്‍ ആരോപിച്ചു. 

സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ലംഘിച്ചുവെന്നും ബാദല്‍ ട്വിറ്ററില്‍ കുറിച്ചു. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുകയും എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ ദേശഭക്തരും അല്ലാത്തവര്‍ ദേശദ്രോഹികള്‍ അല്ലെങ്കില്‍ തീവ്രവാദികളോ തുക്ഡെ തുക്ഡെ ഗ്യാങിങ്ങില്‍ നിന്നുള്ളവരോ എന്നതാണ് നിലവിലെ സാഹചര്യം. പത്മവിഭൂണ്‍ തിരികെ നല്‍കിയ പ്രകാശ് സിങ് ബാദലോ, കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലോ ദേശവിരുദ്ധരാണോ എന്നും അദ്ദേഹം ചോദിച്ചു. 

കര്‍ഷകരുടെ പ്രക്ഷോഭത്തെ സിഖ് - ഹിന്ദു പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതാണ് ഏറ്റവും അപലപനീയമായ കാര്യമെന്നും ബാദല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആരംഭിച്ച് ഇത് പഞ്ചാബിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. സമാധാവും സാമുദായിക ഐക്യവും കൊണ്ടുമാത്രമേ പഞ്ചാബിന് പുരോഗതിയുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com