ന്യൂഡൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിലേക്ക് നീക്കിവെക്കുന്ന തുക അഞ്ചിരട്ടിയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടേതാണ് തീരുമാനം. സ്‌കോളർഷിപ്പ് പദ്ധതി ലളിതമാക്കാനും തുക നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗഹ്ലോത്താണ് സ്‌കോളർഷിപ്പ് തുകയിൽ കേന്ദ്രസർക്കാരിന്റെ വിഹിതം വർധിപ്പിച്ചതായി അറിയിച്ചത്. സ്‌കോളർഷിപ്പിനായി 59,048 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകി. തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളുമാണ് നൽകുന്നത്.
11-ാം ക്ലാസ് മുതലുള്ള കുട്ടികൾക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുക. ഇപ്പോൾ പ്രതിവർഷം ഏകദേശം 1,100 കോടി രൂപയോളമാണ് സ്‌കോളർഷിപ്പിനായി നീക്കിവെക്കുന്നത്. ഇതാണ് അഞ്ചിരട്ടിയോളം വർധിപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ