പിന്തുണയുമായി ക്യാംപയിന്‍; സംയമനം പാലിക്കണം; ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്‍

പിന്തുണയുമായി ക്യാംപയിന്‍; സംയമനം പാലിക്കണം; ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്‍

സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം

ചെന്നൈ: തമിഴ് സൂ്പ്പര്‍ സ്റ്റാര്‍ വിജയിനെ  ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതില്‍ സംയമനം പാലിക്കണമെന്ന് ആരാധകര്‍ക്ക് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്.  സൂപ്പര്‍ താരം വിജയ്‌യെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. നേരത്തെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായനികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിങ് അവസാനിപ്പിച്ചു താരം ചെന്നൈയിലേക്കു പുറപ്പെട്ടത്.

കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നല്‍കിയത്. വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചില്‍ നടന്നത്. വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും എന്നാണു സൂചന.

തമിഴ്‌നാട്ടില്‍ 38 സ്ഥലങ്ങളില്‍ ആരംഭിച്ച തിരച്ചില്‍ രാത്രിയിലും തുടരുകയാണ്. സിനിമാ നിര്‍മാണത്തിനു ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനില്‍ നിന്ന് 25 കോടിയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.

ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ മുതലാണു പരിശോധന തുടങ്ങിയത്. ഇതിന്റെ ഭാഗമായാണു സൂപ്പര്‍ താരത്തെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്. 180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ ബിഗില്‍ തമിഴകത്തും പുറത്തും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com