വര്‍ഗീയ കലാപം ആളിപ്പടര്‍ന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. മൂന്നുദിവസം നീണ്ടുനിന്ന രക്തരൂക്ഷിത അക്രമം ഇനിയും തങ്ങള്‍ക്ക് നേരെ വന്നേക്കുമോയെന്ന ഭയത്തിലാണ് ഒരു വലിയ വിഭാഗം സാധാരണക്കാര്‍. കത്തിക്കരിഞ്ഞ ഗലികളില്‍ ബാക്കിയായ ജീവിതം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. പുറത്തുനിന്നുള്ള അക്രമികളെ തടയാന്‍ ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്ന് ഷിഫ്റ്റ് അനുസരിച്ച് കാവല്‍ നില്‍ക്കുകയാണ് മുസ്തഫാബാദില്‍.
പെട്രോളിങ്ങിനായി പൊലീസ് രംഗത്തുണ്ടെങ്കിലും ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ല. പുറത്തുനിന്നുള്ള അക്രമത്തെ തടയാന്‍ പ്രദേശത്തുള്ളവര്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ സാധിക്കുള്ളു എന്നാണ് മുസ്തഫാബാദിലെ താമസക്കാര്‍ പറയുന്നത്.
'30വര്‍ഷമായി ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് താമസിക്കുന്നത്. ഇതുവരെയും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആള്‍ക്കൂട്ടം പ്രദേശത്തെ അക്രമിക്കാന്‍ വന്നപ്പോള്‍ ഒരുമിച്ച് നേരിടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു, അത് ഇപ്പോഴും തുടരുന്നു' പ്രദേശവാസിയായ സഞ്ജയ് താക്കൂര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചെറിയ സംഘങ്ങളായി തിരഞ്ഞാണ് പ്രദേശത്തെ യുവാക്കള്‍ കാവല്‍ നില്‍ക്കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഇവര്‍ മറ്റുള്ളവരെ വിവരമറിയിക്കും.
'അത് ഭീകരമായ അവസ്ഥയായിരുന്നു. ഞങ്ങളിവിടെ ഭയത്തോടെയാണ് ജീവിക്കുന്നത്. പെട്രോള്‍ ബോംബുകളുമായി അക്രമിക്കന്‍ വന്നവര്‍ മനുഷ്യരല്ല, അവര്‍ ചെകുത്താന്‍മാരാണ്'- സഞ്ജയ് താക്കൂര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ