കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊന്നു ; പ്രതികാരം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ശത്രുതയാണ് പ്രതികാരത്തില്‍ കലാശിച്ചതെന്ന് കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട്
കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊന്നു ; പ്രതികാരം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

ലഖ്‌നൗ : കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊലപ്പെടുത്തി. ബലാല്‍സംഗക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.

യാഷ് വീര്‍ എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ശത്രുതയാണ് പ്രതികാരത്തില്‍ കലാശിച്ചതെന്ന് കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് യാഷ് വീറിന്റെ അച്ഛന്‍ മഹാവീര്‍ രാജ്പുതിനെ കൊലപ്പെടുത്തിയിരുന്നു. സാമ്പത്തിക തര്‍ക്കത്തിനൊടുവിലായിരുന്നു കൊല.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ജയിലിലായി. ഈ സമയത്താണ് യാഷ് വീര്‍ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് യാഷ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ യാഷ് വീര്‍ ട്രാക്റ്ററുമായി നേരെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com