ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഹാക്കിങിന് അറസ്റ്റില്‍. ജോലി തിരികെ ലഭിക്കുന്നതിനായി ഇയാള്‍ പഴയ കമ്പനിയുടെ ഡാറ്റകള്‍ ചോര്‍ത്തുകയും സുപ്രധാനമായ ചില വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഡല്‍ഹിയിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന വികേഷ് ശര്‍മയാണ് പൊലീസിന്റെ പിടിയിലായത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വികേഷിന് ജോലി നഷ്ടമായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനി ലോക്ക്ഡൗണില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് വികേഷ് അടക്കമുള്ളവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
സ്വകാര്യ കമ്പനിയില്‍ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു താനെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ശമ്പളം കരാറനുസരിച്ച് ലഭിച്ചിരുന്നില്ലെന്നും ഇയാള്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പിന്നാലെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
രോഗികളുടെ വിവരങ്ങളടങ്ങിയ ഡാറ്റകളാണ് ഇയാള്‍ മായ്ച്ചു കളഞ്ഞതെന്ന് പൊലീസ് പറയുന്നു. 18,000 രോഗികളുടെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞതായി പ്രതി കുറ്റ സമ്മതം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.
കൂടാതെ മൂന്ന് ലക്ഷം രോഗികളുടെ പണമടച്ച ബില്ലുകളുടെ വിവരങ്ങളും മായ്ച്ചു കളഞ്ഞതായി ഇയാള്‍ വെളിപ്പെടുത്തി. 22,000 വ്യാജ എന്‍ട്രികള്‍ നിര്‍മിച്ചുവെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു. വിവരങ്ങള്‍ തിരികെ ലഭിക്കാന്‍ കമ്പനി അധികൃതര്‍ തന്നെ ബന്ധപ്പെടുമെന്നും അങ്ങനെ ജോലിയില്‍ വീണ്ടും പ്രവേശിക്കാമെന്നും ആയിരുന്നു പ്രതി ലക്ഷ്യമിട്ടതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ