ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ. സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റുകളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ദുരുപയോഗം ചെയ്തെതായി ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളജിലെ നിരവധി വിദ്യാർഥികളുടെ ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റിലുള്ളത്. വിദ്യാർഥികളുടെ സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവയുടെ സ്ക്രീൻഷോട്ടുകൾ സഹിതം ബന്ധപ്പെട്ടവർക്ക് അയച്ചു നൽകി.
വിദ്യാർഥികൾ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ കൂടുതൽ പേരുടെ ചിത്രങ്ങൾ കണ്ടെത്തി. ഒപ്പം അധ്യാപികമാരുടെ ചിത്രങ്ങളും വെബ്സൈറ്റിലുണ്ടായിരുന്നു. തുടർന്ന് കോളജിലെ വകുപ്പ് മേധാവിയെയും പ്രിൻസിപ്പലിനെയും വിവരമറിയിച്ചു. ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതിനിടെ സംഭവത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഒരു വിദ്യാർഥി വെബ്സൈറ്റ് നടത്തിപ്പുകാർക്ക് സന്ദേശമയച്ചിരുന്നു. ഇതോടെ ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു കോളജിലെ മാത്രമല്ല, നഗരത്തിലെ പല കോളജുകളിലെയും വിദ്യാർഥികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നതായാണ് വിവരം. ഗുരുതരമായ വിഷമായതിനാൽ സിറ്റി പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ