ന്യൂഡൽഹി: മോഡൽ ജെസീക്ക ലാലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മനു ശർമയെ ജയിൽ മോചിതനാക്കി. തിഹാർ ജയിൽ കഴിയുന്ന മനു ശർമയ്ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശയിൽ തിങ്കളാഴ്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഒപ്പിട്ടു. ഇതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
ജയിലിനുള്ളിലെ മാന്യമായ പെരുമാറ്റമായിരുന്നു മനു ശർമയുടേത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശിക്ഷയിൽ ഇളവ് നൽകാൻ ഏഴ് അംഗ ഡൽഹി ശിക്ഷാ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തത്. മനു ശർമ്മയ്ക്ക് പുറമേ 34 തടവുകാരെ ജയിൽ മോചിതരാക്കണമെന്നും സമിതി മെയ് 23ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറോട് ശുപാർശ ചെയ്തിരുന്നു.
കോവിഡ് വ്യാപനത്തെത്തുടർന്ന് തീഹാർ ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മനു ശർമ പരോളിലായിരുന്നു. കേസിൽ കഴിഞ്ഞ 17 വർഷമായി മനു ശർമ ജയിലിൽ കഴിയുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ മകനാണ് മനു ശർമ്മ.
1999 ലാണ് മോഡലായ ജെസീക്ക ലാലിനെ ഡൽഹിയിലെ ബാറിൽ വെച്ച് തനിക്ക് മദ്യം വിളമ്പാൻ വിസമ്മതിച്ചതിന് മനു ശർമ്മ വെടിവെച്ച് കൊന്നത്. അതേസമയം ശിക്ഷ ഇളവ് നൽകിയ നടപടിയെ ജെസീക്ക ലാലിന്റെ കുടംബം എതിർത്തില്ലെന്നാണ് സൂചനകൾ. നേരത്ത ജെസീക്കയുടെ സഹോദരി മനു ശർമയ്ക്ക് മാപ്പ് നൽകിയതായി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ