ന്യൂഡൽഹി: ശരീരോഷ്മാവ് പരിശോധിച്ച് കോവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കുന്നൊള്ളു എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയ മാർഗരേഖ. ഈ മാസം എട്ടാം തിയതി മുതൽ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 65 വയസ് കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കും ഗർഭിണികൾക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ആരാധനാലയത്തിൽ പ്രവേശനമില്ല.
മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. പാദരക്ഷകൾ സ്വന്തമായി സൂക്ഷിക്കണമെന്നാണ് നിർദേശം. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും മാർഗരേഖയിൽ പറയുന്നു.
ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്. ആരാധനാലയത്തിന് അകത്ത് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാർഗനിർദേശങ്ങൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ