ഐസിയുവിന് 15,000 രൂപ, ജനറല്‍ വാര്‍ഡിന് പരമാവധി 7500 രൂപ ; സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

എല്ലാ ഗ്രേഡിലുമുള്ള ആശുപത്രികളും ഐസിയു സംവിധാനത്തിന് 15,000 രൂപ വരെ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ
ഫയൽ ചിത്രം
ഫയൽ ചിത്രം

ചെന്നൈ : കോവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചികില്‍സയ്ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗ്രേഡ്-1, ഗ്രേഡ്-2 ആശുപത്രികള്‍ ജനറല്‍ വാര്‍ഡിന് പരമാവധി 7500 രൂപയേ ഈടാക്കാവൂ. ഗ്രേഡ് -3, ഗ്രേഡ്-4 ആശുപത്രികള്‍ പരമാവധി 5000 രൂപ വരെ ജനറല്‍ വാര്‍ഡിന് ഈടാക്കാം.

എല്ലാ ഗ്രേഡിലുമുള്ള ആശുപത്രികളും ഐസിയു സംവിധാനത്തിന് 15,000 രൂപ വരെ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിന് പുറത്ത് പണം ഈടാക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് ചികില്‍സയ്‌ക്കെത്തുന്നവരില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഐഎംഎ അടക്കം മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികില്‍സ സൗജന്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com