ഹൈദരാബാദ്: യുഎസ് ഐടി കമ്പനിയായ സ്പ്രിംക്ലറുമായി കരാറിലെത്തി തെലങ്കാന. സംസ്ഥാനത്തെ കോവിഡുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും സോഷ്യൽ മീഡിയയിലെ ആളുകളുടെ പ്രതികരണമറിയാനുമാണ് സർക്കാർ കമ്പനിയുമായി കരാറിലെത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ആളുകൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകൾ സ്പ്രിക്ലർ ട്രാക്ക് ചെയ്ത് നൽകും. തെലങ്കാന സർക്കാറിന് വേണ്ടി കമ്പനി ഇൻഫർമേഷൻ ഇന്റലിജന്റ്‌സ് മൊഡ്യൂൾ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് തയ്യാറാക്കിയിട്ടുണ്ട്.
കോവിഡിനെ സംബന്ധിച്ച് ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന ചർച്ച മനസിലാക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കും. പുതിയ ഹോട്‌സ്‌പോട്ടുകൾക്കുള്ള സാധ്യത മനസിലാക്കാമെന്നും സർക്കാർ പറയുന്നു.
നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിവരങ്ങൾ ശേഖരിക്കുന്നത്. രോഗികളെ സംബന്ധിച്ച വിവരം, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സംബന്ധിച്ച വിവരം, ആശുപത്രികളിലെ സൗകര്യം തുടങ്ങി വലിയ രീതിയിലുള്ള വിവര ശേഖരമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് തെലങ്കാന ഐടി പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്നതിനായി രോഗികളുടെ വിവര ശേഖരണത്തിന് സ്പ്രിംക്ലറുമായി കരാറൊപ്പിട്ടത് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷം കരാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ആദ്യത്തെ മൂന്ന് മാസം സൗജന്യമായിട്ടായിരുന്നു കമ്പനിയുടെ സേവനം. പിന്നീട് സ്പ്രിംക്ലറിന് വിവരങ്ങൾ നൽകുന്നത് അവസാനിപ്പിച്ചെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ