ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് കാണാതായ രണ്ട് ജീവനക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്. ഇരുവരും ഹൈക്കമ്മീഷൻ ഓഫീസിൽ തിരികെയെത്തിയതായും രിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇരുവരെയും കാണാതായത്.
ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ട് പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കമ്മീഷൻ ജീവനക്കാർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കസ്റ്റഡിയിലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാൻ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഡ്രൈവർമാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാൻ സർക്കാരിന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും വിട്ടയച്ചത്.
ഇന്ത്യയിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പേരെ ചാര പ്രവർത്തി ആരോപിച്ച് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാകിസ്ഥാൻ എംബസിയിൽ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവർത്തിക്കിടെ പിടികൂടിയത്.
പാകിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാമാബാദ് നിരീക്ഷിക്കുന്നുണ്ട്. കടുത്ത നിരീക്ഷണങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധവും അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ