ലഖ്നോ: സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ ആരുടെയും കണ്ണുനനയിക്കും. ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് അലമുറയിടുന്ന ഒരു പിതാവും തൊട്ടടുത്ത് ഇരുന്ന് കരയുന്ന ഒരു മാതാവുമാണ് വിഡിയോയിലുള്ളത്.
കടുത്ത പനിയുമായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന് ഡോക്ടർമാർ ചികിത്സ നിഷേധിച്ചെന്നും മരിച്ചെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടി ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്ന് ഇവർ പറയുന്നു. അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് ആശുപത്രി-ജില്ലാ അധികൃതരുടെ വിശദീകരണം.
ലഖ്നോയിൽ നിന്ന് 123 കിലോമീറ്റർ അകലെയുള്ള കന്നൗജിൽ നിന്ന് ഞായറാഴ്ച വൈകീട്ട് പകർത്തിയതാണ് ഹൃദയഭേദകമായ ഈ വിഡിയോ. പ്രേംചന്ദ്, ഭാര്യ ആശ ദേവി എന്നിവർ കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ് ഒരു വയസുള്ള മകൻ അനുജുമായി ആശുപത്രിയിലെത്തിയത്. എന്നാൽ, കുട്ടിയെ പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്ന് ഇവർ പറയുന്നു. ചികിത്സിക്കാനാകില്ലെന്നും 90 കിലോമീറ്റർ അകലെയുള്ള കാണ്‍പുരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുമാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്.
45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആേരാപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തെൻറ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതായും പ്രേംചന്ദ് വ്യക്തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ് കന്നൗജ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ