ബെംഗളൂരു: മൃദംഗ വിദ്വാൻ ടി എ എസ് മണി അന്തരിച്ചു. 83 വയസ്സായിരുന്നു. ബനശങ്കരി ലളിത കലാമന്ദിരത്തിൽ കച്ചേരി കേൾക്കുന്നതിനിടെ ശനിയാഴ്ച ആണ് അന്ത്യം. സംസ്കാരം നടത്തി.
പത്താം വയസ്സിൽ മൃദംഗപഠനം ആരംഭിച്ച അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോ എ-ടോപ് ആർടിസ്റ്റും ബെംഗളൂരു സർവകലാശാല സംഗീത വിഭാഗം ലക്ചററുമായിരുന്നു. 1975ൽ ‘താളതരംഗിണി’ എന്ന പേരിൽ 15 ഇനം വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി പുതിയ കച്ചേരിക്കു രൂപം നൽകിയിരുന്നു. 5ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കർണാടക സംഗീത നൃത്യ അക്കാദമിയുടെ കലാശ്രീ പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സർ ഹെൻറി വിൽസൻ പുരസ്കാരം, കർണാടക ഗാനകലാ പരിഷതിന്റെ ഗാനകലാഭൂഷണം, പാലക്കാട് മണി അയ്യർ സ്മാരക പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്.
കഴിഞ്ഞമാസം 10-ാം തിയതി കർണാടക സംഗീത നൃത്യ അക്കാദമിയിൽ അവതരിപ്പിച്ച മൃദംഗക്കച്ചേരിയാണ് അവസാനത്തേത്. സംഗീതജ്ഞയായ ടി എ രമാമണിയാണു ഭാര്യ. മകൻ കാർത്തിക് മണി താളവാദ്യകലാകാരനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ