ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരമാണെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക്ക് ഡൗൺ ചെയ്യാനുള്ള തീരുമാനം വൈകിപ്പോയി. ഒരിക്കലും ഇല്ലാത്തിനേക്കാള്‍ നല്ലതാണല്ലോ ഇപ്പോഴെങ്കിലുമുണ്ടായ പ്രഖ്യാപനമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
ഈ തീരുമാനത്തെ പരിഹസിക്കുന്നവര്‍ അടുത്ത 21 ദിവസമെങ്കിലും നിശബ്ദരായിക്കൊണ്ട് രാജ്യത്തിന് വേണ്ടി വലിയ സഹായം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു. എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ലോക്ക് ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോള്‍ ഓരോ പൗരനും ചെയ്യാവുന്ന ശരിയായ കാര്യം. കോവിഡ്-19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരും. ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 15000 കോടിയുടെ അര്‍ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ തീരുമാനം ഒരു വിടവ് ബാക്കിയാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് ആര് 21 ദിവസത്തേക്ക് സാമ്പത്തിക സഹായം നല്‍കും ? ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രര്‍, ദൈനംദിന തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പോക്കറ്റുകളില്‍ പണം വയ്‌ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മനസിലാക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം മറ്റ് മേഖലകളിലെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏപ്രില്‍ ഒന്നു മുതല്‍ കര്‍ഷകര്‍ എങ്ങനെ വിളവെടുക്കും എന്നുതുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ