ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ രാജ്യത്തിന്റെ പലയിടങ്ങളിലും കൂട്ടപ്പലായനം തുടരുന്നത് അധികൃതർക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന തൊഴിലാളികളെല്ലാം അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായും മറ്റുമാണ് പോകുന്നത്. ഇതിനെതിരേ പൊലീസ് പലയിടത്തും ശക്തമായ നടപടിയും സ്വീകരിക്കുന്നുണ്ട്.
അതിനിടെ മധ്യപ്രദേശില്‍ ഒരു അന്യ സംസ്ഥാന തൊഴിലാളികളോട് പൊലീസ് പെരുമാറിയ രീതി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. തൊഴിലാളികളുടെ നെറ്റിയില്‍ ഞാൻ ലോക്ക്ഡൗണ്‍ ലംഘിച്ചു എന്ന് എഴുതിയ മധ്യപ്രദേശ് പൊലീസിന്റെ നടപടിയാണ് വിവാദമായത്.
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മൂന്ന് തൊഴിലാളികളെയാണ് ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. തുടര്‍ന്ന് ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഡോക്ടറെ കാത്തിരിക്കുന്നതിനിടെ ഗൗരിഹാര്‍ പൊലീസിലെ മുതിര്‍ന്ന ഇന്‍സ്‌പെക്ടറുടെ സ്വഭാവം മാറി. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഇവര്‍ തൊഴിലാളികളോട് ക്ഷോഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വനിതാ ഇന്‍സ്‌പെക്ടര്‍ തൊഴിലാളികളില്‍ ഒരാളുടെ നെറ്റിയില്‍ 'ഞാന്‍ ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ചു, എന്നില്‍ നിന്ന് അകലം പാലിക്കുക' എന്ന് എഴുതിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
സംഭവം വിവാദമായതോടെ ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഛത്തര്‍പുര്‍ എസ്പി അറിയിച്ചു. ഇത്തരത്തില്‍ പെരുമാറരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ