ന്യൂഡൽഹി: ഡല്‍ഹി നിസാമുദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണം. ഇതേ തുടർന്ന് നിസാമുദീന്‍ മേഖല പൂര്‍ണമായി പൊലീസ് വലയത്തിൽ. നിസാമുദീനിലെ ദർഹയായ മർക്കസ് മസ്ജിദിൽ മാർച്ച് 18-നായിരുന്നു സമ്മേളനം നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500-ഓളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ 200 പേർക്കാണ് ഇപ്പോൾ രോഗ ലക്ഷണം ഉള്ളത്.
സമ്മേളനം നടന്ന് കൃത്യം 12 ദിവസങ്ങൾ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ ഇവരിൽ കണ്ടു തുടങ്ങിയിരിക്കുന്നത്. തായ്‍വൻ, ഇന്തൊനേഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നും വിദേശ പ്രതിനിധികൾ ഇവിടെ എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്നാണ് കരുതുന്നത്.
ഇറാനിൽ സമാനമായി മതചടങ്ങുകളിലൂടെ രോഗം പടർന്നാണ് സമൂഹ വ്യാപനം സംഭവിച്ചത്. സമാനമായ രീതിയിൽ ഇവിടെയും സംഭവിക്കുമോ എന്നാണ് ആശങ്ക. പ്രദേശം പൂർണമായും അടച്ചു പൂട്ടിയിരിക്കുകയാണ്. നിസാമുദീനിലേക്ക് പോകാനും പുറത്തു കടക്കാനുമുള്ള എല്ലാ വഴികളും അടച്ചു. 200 പേരുടെ സാമ്പിളുകൾ പരിശോധിച്ച് ഫലം അറിഞ്ഞാൽ മാത്രമേ കൂടുതല്‍ വ്യക്തത വരൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ