ന്യൂഡൽഹി: വിദേശ മദ്യഷോപ്പുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി. ഗ്രീൻ സോണായി പ്രഖ്യാപിച്ച ഇടങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല, ആറടി അകലത്തിൽ ക്യൂ പാലിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.
രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മെയ് നാലുമുതല്‍ 17 വരെ ലോക്ക്ഡൗണ്‍ തുടരും. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. റെഡ്സോണുകളിൽ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാൽ ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.
വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്.
ഗർഭിണികൾക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.
ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രതീരുമാനം വരുന്നതിന് മുന്‍പെ തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. കേരളവും മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ