ന്യൂയോർക്ക്: കോവിഡ് 19ന് പിന്നാലെ ഇന്ത്യ നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമായിരിക്കുമെന്ന് മുന്നറിയിപ്പ്. യൂണിസെഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം രണ്ട് കോടി കുട്ടികള്‍ പിറക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുണ്ടാവാന്‍ പോകുന്നതെന്ന് യൂണിസെഫ് പറയുന്നു.
മാർച്ച് കഴിഞ്ഞുള്ള ഒൻപത് മാസം ഇന്ത്യയിൽ ഏറ്റവുമധികം ജനനങ്ങൾ നടക്കുന്ന മാസം കൂടി ആയിരിക്കും എന്ന് അവർ വ്യക്തമാക്കി. ഈ കാലയളവില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്‍ കുറവുണ്ടാകുന്നുണ്ടെന്നും യൂണിസെഫ് വിശദമാക്കുന്നു.
മെയ് 10ന് ആചരിക്കുന്ന മാതൃ ദിനത്തിന് മുന്നോടിയായാണ് യൂണിസെഫിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇന്ത്യയിലാണെന്നും യൂണിസെഫ് പറയുന്നു.
ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവുമെന്നും യൂണിസെഫ് കണക്കുകളിലുണ്ട്. യുഎസ് പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തുന്നതെന്നും യൂണിസെഫ് വിശദമാക്കുന്നു.
നവജാത ശിശുക്കളുടെ മരണ നിരക്കും ഉയരാനാണ് സാധ്യത. ഗര്‍ഭിണികള്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരുടേത് പോലെ തന്നെയാണെന്നും അതിനാല്‍ തന്നെ പ്രസവ സംബന്ധിയായ പരിശോധനകളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ