ബംഗളൂരു: ബാറുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് മദ്യം വില്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. എംആര്‍പി വിലയില്‍ മെയ് 17 വരെ പാഴ്സലായി മദ്യം വിൽക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടങ്ങളിലെ നിലവിലെ സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിനാണിത്.
മെട്രോ കാഷ് ആന്‍ഡ് കാരിക്കും സമാനമായി മദ്യം മെയ് 17വരെ മദ്യം വില്‍ക്കാന്‍ അനുമതിയുണ്ട്. വൈന്‍ ബോട്ടിക്കുകള്‍ക്കും അവരുടെ സ്‌റ്റോക്ക് വില്‍ക്കാന്‍ സാധിക്കും. അവര്‍ക്ക് അവസാന തിയതി നിശ്ചയിച്ചിട്ടില്ല. കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം സിഎല്‍ 4 (ക്ലബുകള്‍), സിഎല്‍ 7 (ഹോട്ടല്‍-ലോഡ്ജ്), സിഎല്‍ 9 (ബാര്‍) എന്നിവയുടെ ലൈസന്‍സ്ഡ് ഉടമകള്‍ക്ക് അനുമതി ബാധകമാണ്. ഭക്ഷണം പാഴ്സല്‍ നല്‍കുന്നതിനും അനുമതിയുണ്ട്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കും വില്‍പന. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, മുദ്ര ചെയ്ത ബോട്ടിലുകളേ വില്‍ക്കാന്‍ പാടുള്ളൂ. ഹോട്ട്‌സ്‌പോട്ടുകളില്‍ അനുമതി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ബീവറേജ് കോര്‍പറേഷനുകളില്‍ നിന്ന് പുതിയ സ്റ്റോക്ക് എത്തിച്ച് ക്ലബുകളും റെസ്‌റ്റോറന്റുകളും വഴി വില്‍ക്കുന്നത് അനുവദിക്കില്ലെന്നും ഉത്തരവില്‍ അടിവരയിടുന്നു. രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
ആറ് മാസത്തെ കാലാവധിയുള്ള ബിയര്‍ പോലുള്ളവ വില്‍ക്കാതിരുന്നാല്‍ തങ്ങളുടെ സ്റ്റോക്കുകള്‍ നശിക്കുമെന്ന് ബാര്‍ റെസ്‌റ്റോറന്റ് ഉടമകള്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ