അവിഹിത ബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തില്‍ കൂട്ടക്കൊല; മയക്കുമരുന്നു നല്‍കി ഒന്‍പതു പേരെ കിണറ്റില്‍ തള്ളി; വാറങ്കല്‍ കൂട്ടമരണത്തിന്റെ ചുരുളഴിച്ച് പൊലീസ്

അവിഹിത ബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തില്‍ കൂട്ടക്കൊല; മയക്കുമരുന്നു നല്‍കി ഒന്‍പതു പേരെ കിണറ്റില്‍ തള്ളി; വാറങ്കല്‍ കൂട്ടമരണത്തിന്റെ ചുരുളഴിച്ച് പൊലീസ് 
അവിഹിത ബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തില്‍ കൂട്ടക്കൊല; മയക്കുമരുന്നു നല്‍കി ഒന്‍പതു പേരെ കിണറ്റില്‍ തള്ളി; വാറങ്കല്‍ കൂട്ടമരണത്തിന്റെ ചുരുളഴിച്ച് പൊലീസ്


ഹൈദരാബാദ്: വാറങ്കലില്‍ ഒന്‍പതു കുടിയേറ്റത്തൊഴിലാളികളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൂട്ടക്കൊലയെന്നു പൊലീസ്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാര്‍ ഝായെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അവിഹിത ബന്ധം തകര്‍ന്നതിലെ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. സഞ്ജയ് കുമാറിന്റെ കൂട്ടാളികളായി പ്രവര്‍ത്തിച്ച മൂന്നു പേര്‍ കൂടി പിടിയിലായതായാണ് സൂചന.

ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നി്ഗമനം. എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു.

മുഹമ്മദ് മഖ്‌സൂദ് ആലം എന്നയാളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിറ്റേന്ന് ഇതേ കുടുംബത്തിലെ രണ്ടു പേരുടെ ശരീരം കൂടി കണ്ടെത്തി. ഇതോടൊപ്പം ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നും ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ ഇതേ കിണറ്റില്‍ നിന്നു കണ്ടെടുത്തു.

വാറങ്കലിലെ ചണഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു ബംഗാള്‍ സ്വദേശിയായ മഖ്‌സൂദ്. ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, 20ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി, ബുഷറയുടെ മൂന്നു വയസുള്ള മകന്‍ എന്നിവരാണ് മഖ്‌സൂദിനൊപ്പം കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍. 

ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ബുഷറയുമായി സഞ്ജീവ് കുമാര്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഈ ബന്ധം തകര്‍ന്നു. ഇതിനു പ്രതികാരമായാണ് സഞ്ജീവ് കൊല ആസൂത്രണം ചെയ്തത്. അടുത്തിടെ മഖ്‌സൂദിന്റെ കുടുംബവുമായി അടുത്ത ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ എന്നിവരെയും ത്രിപുര സ്വദേശി ഷക്കീലിനെയും സഞ്ജീവ് കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ പെടുത്തി. 

ബിഹാര്‍ സ്വദേശികളായ രണ്ടു സുഹൃത്തുക്കളുടെയും ഒരു പ്രദേശവാസിയുടെയും സഹായത്തോടെയാണ് സഞ്ജീവ് കൊലപാതകം നടപ്പാക്കിയത്. മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മഖ്‌സൂദ് വീട്ടില്‍ വിരുന്നു നടത്തിയ ദിവസമാണ് ഇവര്‍ കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി മയക്കിയ ശേഷം എല്ലാവരെയും കിണറ്റില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഒന്‍പതു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വാറങ്കലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com