മുംബൈ: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാ പ്രേരണ കേസിൽ 14 ദിവസത്തേക്കാണ് അർണബിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 6 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ഒടുവില്‍ അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ് വന്നു.
അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അർണബിനെ പൊലീസ് ബുധനാഴ്ച മുംബൈയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അർണബിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നുമാണ് അർണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും പരാതി.
അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡും കേന്ദ്രസർക്കാരും രംഗത്തെത്തി. അർണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് ബുധനാഴ്ച രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷൻ 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ